ചണ്ഡീഗഡ്: കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞതോടെ കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് അധ്യാപക ദമ്പതികൾക്ക് ദാരുണാന്ത്യം. പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം.
ജാസ് കരണ്‍ സിംഗ്, കമല്‍ജീത് കൗര്‍ എന്നിവരാണ് മരിച്ചത്. മോഗ ജില്ലയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരായിരുന്നു ഇരുവരും.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. കമല്‍ജീത് കൗറിനെ പഞ്ചാബ് ജില്ലാ പരിഷത്തിന്റെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരുന്നു. സംഗത്പുരയിലായിരുന്നു തെരഞ്ഞെടുപ്പ് ഡ്യൂട്ടി.
ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ജാസ് കരണ്‍ സിംഗാണ് കാര്‍ ഓടിച്ചിരുന്നത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറിയുകയും കാര്‍ നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയുമായിരുന്നു.
ജാസ് കരണും കമല്‍ജീതും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മാന്‍സ സ്വദേശികളാണ് ജാസ് കരണും കമല്‍ജീതും. ജാസ് കരണ്‍ ഇംഗ്ലീഷ് അധ്യാപകനാണ്.